Home Blog Page 3

അവസാനിക്കാത്ത സ്വാശ്രയ മെഡിക്കൽ നാടകം

0
Supreme Court of India

സ്വാശ്രയ മെഡിക്കൽ കേസിൽ ഇന്ന് സുപ്രീം കോടതി പുറപ്പെടുവിച്ച ഉത്തരവ് അതിശയകരമാണ്. എം ബിബിഎസ്സിന് പതിനൊന്നു ലക്ഷം രൂപ ഫീസ് നിശ്ചയിക്കാൻ കോടതിക്ക് എന്താണ് പ്രത്യേക താൽപ്പര്യം എന്ന് മനസ്സിലാവുന്നില്ല. ഈ വിധിക്കു ശേഷവും നാല് ക്രിസ്ത്യൻ മെഡിക്കൽ കോളേജുകൾ തങ്ങൾക്കു അഞ്ചു ലക്ഷം മതി എന്ന് സർക്കാരിനെ അറിയിച്ചു കഴിഞ്ഞു. പതിനൊന്നു ലക്ഷം വാങ്ങണം എന്ന് നിർബന്ധിക്കാൻ കോടതിക്ക് കഴിയില്ല. ആരെങ്കിലും ഫീസ് വേണ്ട എന്ന് പറഞ്ഞാൽ , പറ്റില്യ, വാങ്ങണം എന്ന് കോടതിക്ക് പറയാനാകുമോ ? കഴിഞ്ഞ എൽഡിഎഫ് സർക്കാരിന്റെ കാലത്തു എംഎ ബേബിയുടെയും മറ്റും പിടിവാശി കൊണ്ട് സർക്കാർ അല്ലോട്മെന്റിൽ നിന്ന് വിട്ടുനിന്ന ഈ നാല് കോളേജുകളും ഇപ്പോൾ കൈക്കൊണ്ട നടപടി അത്യധികം അഭിനന്ദനാർഹം തന്നെ. കോടതി വിധി വന്നു കുറച്ചു കഴിഞ്ഞു അതെ കുറിച്ച് എഫ് ബി യിൽ ഒരു പോസ്റ്റ് ഇട്ട എന്നെ ക്രിസ്ത്യൻ മെഡിക്കൽ കോളേജു ഫെഡറേഷന്റെ കോ ഓർഡിനേറ്റർ പി ജെ ഇഗ്നേഷ്യസ് ഫോണിൽ വിളിച്ചു കാര്യം അറിയിക്കുകയായിരുന്നു.

സ്വാശ്രയ കോളേജ് പ്രവേശനത്തിൽ കോടതികൾ കൈക്കൊള്ളുന്ന നടപടികൾ നോക്കിയാൽ രണ്ടു പതിറ്റാണ്ടിലേറെ പരസ്പര വിരുദ്ധമായ വിധികളാണ് പുറപ്പെടുവിച്ചിട്ടുള്ളതെന്നു കാണാം. 1993 ൽ ഉണ്ണികൃഷ്ണൻ കേസിൽ പുറപ്പെടുവിച്ച വിധി മുതൽ പരിശോധിച്ചാൽ ഇത് വ്യക്തമാവും. അന്ന് സുപ്രീം കോടതിയുടെ 5 അംഗ ബെഞ്ച് അമ്പതു ശതമാനം സീറ്റിൽ മെറിറ്റ് പ്രവേശനം കുറഞ്ഞ ഫീസിൽ വേണമെന്നും ബാക്കി സീറ്റിൽ കൂടിയ ഫീസ് വാങ്ങാമെന്നായിരുന്നു വിധി. പിന്നീട് 2002 ലും 2003 ലും തുടർന്ന് 2005 ലും തുടർച്ചയായി കോടതി നിലപാടുകൾ മാറ്റി. 2005 ൽ ടി എം എ പൈ കേസിൽ സുപ്രീം കോടതി പറഞ്ഞത് ഉണ്ണികൃഷ്ണൻ കേസിലെ വിധി ഭരണാഘടനാ വിരുദ്ധമാണെന്നാണ് . അപ്പോൾ അതിനർത്ഥം 93 മുതൽ 2005 വരെ നടന്ന പ്രവേശനം ഒക്കെ ഭരണഘടനാ വിരുദ്ധമാണെന്നല്ലേ ? ഇതൊക്കെ ആരോട് പറയാൻ ????

സ്വാശ്രയ മെഡിക്കൽ പ്രവേശനം എന്നും ഒരു വൻകിട ബിസിനസ് ആയിരുന്നു. കഴിഞ്ഞ യുപിഎ സർക്കാർ കൊണ്ടു വന്ന ദേശീയ ഏകീകൃത പരീക്ഷയായ നീറ്റ് പോലും സുപ്രീം കോടതി അസാധുവാക്കി. വിരമിക്കാനിരുന്ന ഒരു ജഡ്ജി വിരമിക്കുന്ന അന്ന് ആണ് ആ കുപ്രസിദ്ധമായ വിധി പുറപ്പെടുവിച്ചത്. പക്ഷെ ആ ബെഞ്ചിൽ അന്ന് ഒരംഗം (അനിൽ ദവെ) വിയോജന വിധി എഴുതി. പിന്നീട് വന്ന സർക്കാർ റിവ്യൂ ഹർജി നൽകിയപ്പോൾ അത് വന്നുപെട്ടതു അനിൽ ദവെ അധ്യക്ഷനായ ബെഞ്ചിന് മുൻപാകെയാണ്‌. അവർ റിവ്യൂ ഹർജി സ്വീകരിക്കുകയും പിന്നീട് എല്ലാവരുടെയും നീണ്ടുനിന്ന വാദങ്ങൾ കേട്ട ശേഷം നീറ്റ് രാജ്യത്തിന് അനിവാര്യമാണെന്ന് വിധിയെഴുതുകയും ചെയ്തു.

തുടർന്ന് അനിൽ ദവെ അധ്യക്ഷനായ ബെഞ്ച് മാത്രമേ ഇത്തരം കേസുകൾ കൈകാര്യം ചെയ്തിരുന്നുള്ളു. അതുകൊണ്ടു ഇത്തരം കാര്യങ്ങളിൽ ഒരു സ്ഥിരത നിലവിൽ വന്നു. ഹൈക്കോടതികളോട് ഇത്തരം കേസുകൾ വന്നാൽ സുപ്രീം കോടതിക്ക് ട്രാൻസ്ഫർ ചെയ്യണം എന്നും ധീരമായി ആജ്ഞാപിച്ചു. സംയുക്ത കൗൺസിലിംഗ് നടത്താൻ ഉത്തരവിട്ടതും മറ്റും ആദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള ബെഞ്ച് ആയിരുന്നു. അദ്ദേഹം 2016 നവംബർ 19 നു വിരമിച്ചു. തുടർന്നും കുറച്ചുനാൾ കേസുകൾ ആ വഴിക്കു പോയെങ്കിലും നീറ്റ് റദ്ദാക്കിയ ചീഫ് ജസ്റ്റിസിന്റെ മറ്റൊരു രൂപം അവിടെ ഇപ്പോഴും ഉണ്ടെന്നു , ഇന്നത്തെ വിധി കേട്ടപ്പോൾ തോന്നിപ്പോയി. ഇനി അടുത്ത വർഷം നീറ്റ് വേണ്ട എന്ന് പരമോന്നത കോടതി പറയില്ല എന്ന് എങ്ങനെ പറയാനാകും. കേന്ദ്രവും സംസ്ഥാനങ്ങളും ഇക്കാര്യത്തിൽ നിയമ നിർമ്മാണം നടത്തുകയാണ് പോംവഴിയെന്നു അനിൽ ദവെയുടെ ബെഞ്ച് തന്നെ പറയുകയുണ്ടായി.

എനിക്ക് മനസ്സിലാവാത്തത് കോടതികൾ കേസിന്റെ മെറിറ്റ് നോക്കി തീരുമാനമെടുക്കുന്നതിന് പകരം ജഡ്ജിമാർ മാറിവരുമ്പോൾ കേസ് കൈകാര്യം ചെയ്യുന്ന മാറുന്ന രീതിയാണ്. ഈ അവസ്ഥ ഇന്ത്യൻ നീതിന്യായ വ്യവസ്ഥയുടെ ഒരു പോരായ്മയാമാണ്. ഞാൻ ഒരു ജഡ്ജിയായിരുന്നെങ്കിൽ കേസ് കൈകാര്യം ചെയ്യുമ്പോൾ വിദ്യാർഥിയുടെ പക്ഷത്തു നിന്ന് നോക്കുമായിരുന്നു…പക്ഷെ ഞാൻ പത്രപ്രവർത്തകനായി. അതുകൊണ്ടു ഒരു കാര്യം നന്നായി അറിയാം. കോടതിയലക്ഷ്യം എന്താണെന്ന്. വിധിയെ വിമർശിക്കാം ജഡ്ജിമാരെ വിമർശിക്കാൻ പാടില്ല എന്നതാണത്. അത് കൊണ്ടു തന്നെ ഞാൻ മുന്കരുതലോടെയാണ് ഇതെഴുതുന്നത്.

ഹൈക്കോടതി വിധിയും അനിശ്ചിതാവസ്ഥയും

0

സ്വാശ്രയ മെഡിക്കൽ കോളേജുകളിലെ എംബിബിഎസ് സീറ്റിനു അഞ്ചു ലക്ഷം ഫീസ് എന്ന് ഹൈക്കോടതി ഇന്ന് തീരുമാനിച്ചുവെങ്കിലും ആറ് ലക്ഷം രൂപയുടെ ബോണ്ടും വേണമെന്നാണ് ഉത്തരവിൽ പറയുന്നത്. അതായത് ഫീസ് ആയി അഞ്ചു ലക്ഷം രൂപ തൽക്കാലം അടച്ചാൽ മതി. പക്ഷെ ഫീസ് നിർണ്ണയ സമിതി ഫീസ് അന്തിമമായി തീരുമാനിക്കുമ്പോൾ 11 ലക്ഷം ആയാൽ ബാക്കി ആറു  ലക്ഷം കൂടി നല്കിക്കൊള്ളാമെന്ന സമ്മതപത്രം. ഇതിങ്ങനെ ഹൈക്കോടതിക്കു പറയേണ്ടി വന്നത് സുപ്രീം കോടതി പതിനൊന്നു ലക്ഷം ഫീസ് രണ്ടു കൊളേജുകൾക്ക് അനുവദിച്ചതുകൊണ്ടാണ് .

ബോണ്ട് എന്ന് പറയുന്നത് എന്താണെന്ന് എനിക്ക് തന്നെ സംശയം വന്നപ്പോൾ ഞാൻ പ്രവേശന മേൽനോട്ട സമിതി മുൻ അധ്യക്ഷൻ ജസ്റ്റിസ് ജെ എം ജെയിംസിനെയും മുൻ എൻട്രൻസ് കമ്മിഷണർ മാവോജിയെയും വിളിച്ചു വിശദീകരണം ചോദിച്ചു. ജസ്റ്റിസ് ജെയിംസ് ഹൈക്കോടതി ജഡ്ജിയായിരുന്നതു കൊണ്ടും മാവോജി ദീർഘകാലം എൻട്രൻസ് കമ്മിഷണർ സ്ഥാനം വഹിച്ചിരുന്ന വ്യക്തി ആയിരുന്നത് കൊണ്ടും ആണ് അങ്ങനെ ചെയ്തത്.  രണ്ടു പേരും പറഞ്ഞത് ഒരേ  മറുപടിയാണ്. അതുകൊണ്ടു സംശയമില്ല.

ഇനി പ്രവേശന മേൽനോട്ട സമിതിയാണ് ഫീസ് അന്തിമമായി തീരുമാനിക്കേണ്ടത്. ഫീസ് ആറ് ലക്ഷം എന്ന് തീരുമാനിച്ചാൽ അധികം തുകയായ ഒരു ലക്ഷം കുട്ടികൾ അടക്കേണ്ടി വരും. അതേസമയം , രണ്ടാം അല്ലോട്മെന്റിൽ ഇതിനകം സ്വാശ്രയ മെഡിക്കൽ കോളേജുകളിൽ ചേർന്ന കുട്ടികൾ അഞ്ചു ലക്ഷം രൂപയെ അടച്ചു കാണു. അവർ ബോണ്ട് കൊടുത്തിരിക്കുകയുമില്ല. അവരുടെ കയ്യിൽ നിന്ന് ഇനി ബോണ്ട് ആവശ്യപ്പെട്ടാൽ അതിനു നിയമ പ്രാബല്യം ഉണ്ടാവുമോ എന്ന് സംശയമാണ്.

കോഴിക്കോട് കെ എം സി ടി മെഡിക്കൽ കോളേജിനും എറണാകുളം എസ് എൻ മെഡിക്കൽ കോളേജിനും മാത്രാമായിരുന്നു സുപ്രീം കോടതി വിധി ബാധകം. അത് കൊണ്ട് ആ കോളേജുകൾക്കു മാത്രമാണ് ആറ് ലക്ഷം രൂപയുടെ ബാങ്ക് ഗ്യാരണ്ടീ എൻട്രൻസ് കമ്മിഷണർ ആവശ്യപ്പെട്ടിരുന്നത്. എന്തായാലും നാല് ക്രിസ്ത്യൻ മെഡിക്കൽ കോളേജുകളിൽ പ്രവേശനം കിട്ടിയവർ പേടിക്കേണ്ട. അവർ കൂടുതൽ തുക ചോദിക്കില്ലെന്നു മനസ്സിലാക്കുന്നു. അവ നല്ല കോളേജുകളുമാണ്. അവ നാലും നല്ല ആസ്പത്രി നടത്തി പരിചയമുള്ളവയാണ്. അവർക്കു ആസ്പത്രി വരുമാനം കൊണ്ട് കുട്ടികളെ നല്ല ഡോക്ടർമാർ ആക്കാൻ പറ്റും. മറ്റു കോളേജുകളുടെ സ്ഥിതി അതല്ല.

ഇന്ന് സ്വാശ്രയ മെഡിക്കൽ വിദ്യാഭ്യാസ ബിൽ നിയമ സഭ പാസ്സാക്കിയതാണ് ഏക ശുഭ വാർത്ത.

സ്വാശ്രയ മെഡിക്കൽ പ്രവേശനം : കോളേജുകൾക്ക് തിരിച്ചടി

0
Kerala High Court Building

കേരളത്തിൽ സ്വകാര്യ സ്വാശ്രയ കോളേജുകളുടെ കൊള്ളരുതായ്മക്കു ഈ വർഷമെങ്കിലും തിരശ്ശീല വീണു. കാശുള്ളവർ മാത്രം പഠിച്ചാൽ മതിയെന്ന തോന്നിവാസവും അഹങ്കാരവും ഈ വർഷം നടക്കില്ലെന്നു ഉറപ്പായി. എംബിബിഎസ്സിന് പ്രതിവർഷം അഞ്ചുലക്ഷം രൂപ ഫീസിൽ ഈ കോളേജുകളിലേക്കു പ്രവേശനം നടത്താൻ ഹൈക്കോടതി ഇന്ന് ഉത്തരവായതോടെയാണിത്

സ്വാശ്രയ മെഡിക്കൽ കോളേജുകളിൽ പ്രവേശന മേൽനോട്ട സമിതി നിർണയിച്ച അഞ്ചുലക്ഷം രൂപ ഫീസ് ഈടാക്കി എംബിബിഎസ്സിന് പ്രവേശനടപടിയുമായി മുന്നോട്ടുപോകാമെന്ന് ഹൈക്കോടതി.. ഇടക്കാല ഉത്തരവിലൂടെയാണ് കോടതി ഇത് വ്യക്തമാക്കിയിട്ടുള്ളത്. സർക്കാർ നിയന്ത്രിത സ്വാശ്രയ മെഡിക്കൽ കോളേജ് ആയ പരിയാരം മെഡിക്കൽ കോളേജ് സർക്കാരുമായി ഉണ്ടാക്കിയ കരാർ നില നിൽക്കുമെന്നും ബാക്കി സ്വകാര്യ സ്വാശ്രയ കോളെജുകളുമായി സർക്കാർ ഉണ്ടാക്കിയ കരാറുകൾ നിലനിൽക്കില്ലെന്നും ചീഫ് ജസ്റ്റിസ് നവനീതി പ്രസാദ് സിങ്ങും ജസ്റ്റിസ് രാജാവിജയരാഘവനും ഉൾപ്പെട്ട ബെഞ്ച് ഉത്തരവായി .

വിദ്യാർഥികൾ ഫീസിനത്തിൽ നൽകേണ്ട തുകയ്ക്കുള്ള ഡിമാൻഡ് ഡ്രാഫ്ട് പ്രവേശന പരീക്ഷാ കമ്മീഷണറുടെ പേരിലാണ് നൽകേണ്ടത്. അവിടെനിന്നുള്ള രശീതിയുമായി നിർദിഷ്ട കോളേജിലെത്തി പ്രവേശനം നേടാം. ഫീസിനത്തിൽ ഈടാക്കിയ തുക പ്രവേശനപരീക്ഷ കമ്മീഷണർ പിന്നീട് കോളേജുകൾക്ക് കൈമാറും.

താത്കാലികമായാണ് അഞ്ചു ലക്ഷം ഈടാക്കുന്നതെന്നും നടപടിക്രമത്തിനു ശേഷം ഫീസ് വർധിപ്പിച്ചാൽ അധികതുക നൽകേണ്ടിവരുമെന്നും വിദ്യാർഥികളെ അറിയിക്കണം. ഇതു സംബന്ധിച്ച് ഔദ്യോഗിക അറിയിപ്പു നൽകണം.

കോഴിക്കോട് കെ.എം.സി.ടി., പാലക്കാട് കരുണ, മാഞ്ഞാലി എസ്.എൻ, ഒറ്റപ്പാലം നെഹ്റു എന്നീ മെഡിക്കൽ കോളേജുകളുടെയും രണ്ടുവിദ്യാർഥികളുടെയും ഹർജികളാണ് കോടതി പരിഗണിച്ചത്. ഹർജികളിൽ ആഗസ്റ്റ് 21-ന് അന്തിമവാദം കേൾക്കും.

പ്രവേശനനടപടികൾ സെപ്റ്റംബർ പത്തിനകം പൂർത്തിയാക്കേണ്ടതിനാലാണ് ഇടക്കാല ഉത്തരവു നൽകുന്നതെന്ന് ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. സമിതിയുടെ ഫീസ് നിർണയം, സർക്കാരുണ്ടാക്കിയ കരാർ എന്നിവയിലെ അന്തിമവാദമാണ് ആഗസ്റ്റ് 21-ന് നടക്കുക.

രാജേന്ദ്രബാബു കമ്മിറ്റി താത്കാലികഫീസ് നിർണയിച്ചതിൽ അപാകമില്ലെന്ന് ഹൈക്കോടതി നേരത്തെ ഇടക്കാല ഉത്തരവ് നൽകിയിരുന്നു. അതുചോദ്യം ചെയ്ത് മാനേജ്മെന്റുകൾ സുപ്രീംകോടതിയെ സമീപിച്ചു. അതിൽ സുപ്രീംകോടതി നിർദേശിച്ചതുപ്രകാരമാണ് ഹൈക്കോടതി ഇപ്പോൾ ഇക്കാര്യത്തിൽ വീണ്ടും വാദം കേൾക്കുന്നത്.

സ്വാശ്രയ മെഡിക്കൽ കോളേജിലെ 85 ശതമാനം സീറ്റിൽ വാർഷികഫീസ് അഞ്ചുലക്ഷം രൂപയാണ് സമിതി താത്കാലികമായി നിർണയിച്ചിട്ടുള്ളത്. എൻ.ആർ.ഐ.സീറ്റിലെ ഫീസ് 20 ലക്ഷം രൂപയാണ്. സർക്കാരുമായി കരാറുണ്ടാക്കാത്ത കോളേജുകൾക്കാണിത്.

കോളേജ്മാനേജ്മെന്റുകൾ നടത്തിപ്പു ചെലവിന്റെ രേഖകൾ ഹാജരാക്കുന്ന മുറയ്ക്ക് ഓരോ കോളേജിന്റെയും ഫീസ് പുനർനിർണയിക്കുമെന്ന് രാജേന്ദ്രബാബു കമ്മിറ്റി കോടതിയിൽ വ്യക്തമാക്കിയിട്ടുണ്ട്. യഥാസമയം രേഖകൾ നൽകാതിരുന്നതിനാലാണ് കമ്മിറ്റി ഫീസ് നിർണയിച്ചത്.
മെഡിക്കൽ പ്രവേശനത്തിനുള്ള ഓപ്ഷൻ സ്വീകരിക്കൽ ആഗസ്റ്റ് എട്ടിന് തുടങ്ങിയിട്ടുണ്ട്. 18-ന് അലോട്ട്മെന്റ് പ്രസിദ്ധപ്പെടുത്താനാണ് പദ്ധതി.

മെഡിക്കൽ അലോട്ട്മെന്‍റ് പുതിയൊരു അദ്ധ്യായം

0
MAMC Delhi

യു ജി സി ഡീംഡ് സ്റ്റാറ്റസ് നൽകിയ ശേഷം നാളിതു വരെ സുതാര്യമായി പ്രവേശനം നടത്താതിരുന്ന ഒട്ടേറെ മെഡിക്കൽ കോളേജുകളുടെ ചിത്രം ഇന്ന് പുറത്തു വന്നു. കേരളത്തിലെ ഒരു മെഡിക്കൽ കോളേജിലും ഇതിൽ പെടും. അമൃത മെഡിക്കൽ കോളേജ്. അവിടെ എം ബി ബി എസ്സിന് പഠിക്കാൻ പ്രതിവർഷം 15 ലക്ഷം രൂപയാണ് കേന്ദ്ര സർക്കാർ പ്രസിദ്ധപ്പെടുത്തിയ നിരക്ക്. ഇന്ന് അഖിലേന്ത്യ അലോട്ട്മെന്റ് പ്രസിദ്ധപ്പെടുത്തിയപ്പോൾ അമൃത മെഡിക്കൽ കോളേജിൽ 22311 റാങ്ക് വരെയുള്ള ജനറൽ വിഭാഗത്തിലെ അപേക്ഷകർക്ക് അലോട്ട്മെന്റ് കിട്ടിയിട്ടുണ്ട്. അവർ ചേരുമോ എന്ന് രണ്ടാം ഘട്ടം തുടങ്ങുമ്പോഴേ അറിയാൻ കഴിയൂ. സർക്കാർ മെഡിക്കൽ കോളേജുകളിലെ 15 ശതമാനം സീറ്റുകളിലേക്ക് നടത്തിയ അല്ലോട്മെന്റിൽ 5799 ജനറൽ വിഭാഗത്തിൽ അവസാന റാങ്ക്. ഡീംഡ് വിഭാഗത്തിൽ ഏറ്റവും മോശം പ്രകടനം നടത്തിയ കോളേജ് തമിഴ്‌നാട്ടിലെ സവിതാ മെഡിക്കൽ കോളേജാണ്. 541922 വരെ റാങ്ക് ഉള്ളവർക്ക് അവിടെ അലോട്ട്മെന്റ് കിട്ടിയിട്ടുണ്ട്.

മണിപ്പാൽ മെഡിക്കൽ കോളേജിനാണ് കൂടുതൽ ഡിമാൻഡ്. സർക്കാർ മെഡിക്കൽ കോളേജുകളിലെ 15 ശതമാനം അഖിലേന്ത്യ ക്വാട്ടയിൽ ആസ്സാമിലെ തെസ്‌പുർ മെഡിക്കൽ കോളേജാണ് അവസാനം. ജനറൽ മെറിറ്റിൽ അവിടെ 5779 റാങ്ക് വരെ കിട്ടിയിട്ടുണ്ട്. ആദ്യം ഡൽഹിയിലെ മൗലാനാ ആസാദ് മെഡിക്കൽ കോളേജ് ആണ്. ഒന്ന് മുതൽ തുടർച്ചയായി അവിടെ അലോട്ട്മെന്റ് നടന്നുവെങ്കിലും ഇടയ്ക്കു ബാംഗ്ലൂർ മെഡിക്കൽ കോളേജ്, കോട്ടയം മെഡിക്കൽ കോളേജ് , തിരുവനന്തപുരം മെഡിക്കൽ കോളേജ് എന്നിവ കടന്നുകൂടി. കേരളത്തിലെ സർക്കാർ മെഡിക്കൽ കൊളേജുകൾക്ക് നല്ല ഡിമാൻഡ് ആണ്.

മെഡിക്കൽ കൗൺസിലിംഗ് കമ്മിറ്റിയുടെ വെബ്സൈറ്റിൽ എല്ലാ വിവരങ്ങളുമുണ്ട്. രണ്ടാം ഘട്ടം അടുത്ത മാസം ഒന്നിനെ തുടങ്ങു. അതിനു മുൻപായി കേരള മെഡിക്കൽ അലോട്ട്മെന്റ് വരും. രണ്ടാം ഘട്ട അഖിലേന്ത്യ അലോട്ടുമെന്റിൽ പുതിയതായി ചോയ്സ് കൊടുക്കാൻ അവസരമുണ്ടെന്നു ഓർക്കുക. പക്ഷെ രണ്ടാം ഘട്ട അഖിലേന്ത്യ അലോട്ട്മെന്റിൽ സീറ്റ് കിട്ടിയാൽ ചേർന്നേ പറ്റു. കോടതി വിധി അങ്ങനെയാണ്. ഓരോ ഘട്ടവും ശ്രദ്ധിച്ചു വേണം നീങ്ങാൻ . ആരും അബദ്ധം കാണിക്കരുത്.

സർക്കാർ അനുമതിയോടെ തോന്ന്യാസം

0
AIMS Kerala

തലവരി നിർത്തിയെന്നത് ശരി. പക്ഷെ ഇപ്പോൾ കൽപ്പിത കലാശാലകളുടെ മെഡിക്കൽ കോളേജുകളിലെ എം ബി ബി എസ് സീറ്റിനുള്ള ഫീസ് എത്രയാണ് ? ഇന്ന് അഖിലേന്ത്യ ക്വാട്ട സീറ്റിലേക്ക് ചോയ്സ് ഫില്ലിംഗ് തുടങ്ങിയപ്പോൾ ആണ് ചിത്രം തെളിയുന്നത്. അമൃതയിൽ വാർഷിക ഫീസ് പതിനഞ്ചു ലക്ഷം. സുപ്രീം കോടതി വിധി പ്രകാരം ഇവിടെ പ്രവേശനം നടത്തുന്നത് മെഡിക്കൽ കൗൺസിലിംഗ് കമ്മിറ്റിയാണ് . മറ്റു ചില കോളേജുകളിലെ ഫീസ് ഇപ്രകാരമാണ്. എസ് ആർ എം 21 ലക്ഷം , സവിത 19 . 5 ലക്ഷം , ശ്രീരാമചന്ദ്ര 22 ലക്ഷം , ഡി വൈ പാട്ടീൽ 27 . 5 ലക്ഷം , യേനോപോയാ 13 . 76 ലക്ഷം .

കേരളത്തിൽ സ്വകാര്യ സ്വാശ്രയ മെഡിക്കൽ കോളേജുകളിൽ അഞ്ചര ലക്ഷം രൂപ ഫീസ് നിശ്ചയിച്ച പ്രവേശന മേൽനോട്ട സമിതി തീരുമാനത്തിനെതിരെ കോൺഗ്രെസ്സുകാരും മറ്റും ബഹളം വെക്കുന്നു. അവരാകാട്ടെ ഹൈക്കോടതിയിൽ ഹർജിയും നൽകിയിരിക്കുന്നു. ഏറ്റവും വിചിത്രമായി തോന്നിയത് പണ്ട് മുതലേ നല്ല നിലയിൽ നടക്കുന്ന മെഡിക്കൽ കോളേജ് ആയ മണിപ്പാൽ മെഡിക്കൽ കോളേജ് വാങ്ങുന്നത് 10 . 3 ലക്ഷം. അവർ പണ്ടേ തലവരി വാങ്ങാതെ ഫീസ് വെബ്സൈറ്റിൽ പ്രസിദ്ധപ്പെടുത്തി പ്രവേശനം നൽകുന്ന കോളേജ് ആണ്.

ഇരുപത്തേഴു ലക്ഷം രൂപ പ്രതിവർഷം ഫീസ് നൽകി എം ബി ബി എസ്സിന് പഠിക്കുന്നത് അമ്പതോ അറുപതോ ലക്ഷം രൂപ തലവരി നൽകി പഠിക്കുന്നതിനു തുല്യമാണ്. ഇതിനു കേന്ദ്ര സർക്കാർ അനുമതി നൽകാൻ പാടില്ലായിരുന്നു . ആരെങ്കിലും ഇതിനെതിരെ കോടതിയെ സമീപിക്കണം.

ആദ്യ ബോണസ്

0

എൺപത്തി നാല് ജനുവരി 25 നു പിപി ശശീന്ദ്രൻ , പിഎഎം ഹാരിസ് എന്നിവരോടോപ്പമാണ് ഞാൻ കോഴിക്കോട് മാതൃഭൂമിയിൽ ചേരുന്നത്. രണ്ടു വർഷം ഞങ്ങൾ ട്രെയിനികൾ ആയിരുന്നു. സ്റ്റൈപ്പന്റ് 475 രൂപ. അക്കാലത്തു ശമ്പളം വിതരണം ചെയ്തിരുന്നത് അറ്റൻഡർമാർ ഡെസ്കിൽ കൊണ്ടുവന്നു രെജിസ്റ്ററിൽ ഒപ്പിടീച്ചു കവർ നൽകിയാണ് .

ഒരിക്കൽ ഞങ്ങൾ മൂന്നു പേരും (അതോ ഞാനും ശശിയും മാത്രമോ) ഡെസ്കിൽ ഉള്ളപ്പോൾ ബോണസ് വിതരണം ഇതുപോലെ നടന്നു. ഞങ്ങൾ ട്രെയിനികൾ ആയതുകൊണ്ട് ഞങ്ങൾക്ക് അതില്ല. പതിവില്ലാതെ എല്ലാവരും കാശ് വാങ്ങി എണ്ണുന്നതും ഞങ്ങൾ വെറുതെ നോക്കിയിരിക്കുന്നതും ശ്രദ്ധിച്ച കുഞ്ഞബ്ദുള്ള സാഹിബ്ബിനു വല്ലാത്ത വിഷമമായി . അദ്ദേഹം എഴുന്നേറ്റു എങ്ങോട്ടോ പോയി.

പിന്നീടാണ് മനസ്സിലായത് അന്നത്തെ ഡെപ്യൂട്ടി എഡിറ്ററും സാഹിബ്ബിന്റെ അടുത്ത സുഹൃത്തുമായ വി എം കൊറാത്തിനെ കണ്ട്‌, ആ കുട്ടികൾക്ക് എന്തെങ്കിലും കൊടുക്കണം എന്ന് അദ്ദേഹം പറഞ്ഞു. കൊറാത്ത് അത് അതെ ഗൗരവത്തിൽ എംഡി യോട് പറയുകയും ഞങ്ങൾക്ക് എക്സ് ഗ്രേഷ്യ അലവൻസ് ആയി 140 രൂപ നൽകുകയും ചെയ്തു. അന്ന് കുഞ്ഞബ്ദുള്ള സാഹിബ് മുൻകൈ എടുത്തു നടപ്പിൽ വന്ന ആ സമ്പ്രദായം മാതൃഭൂമി ഇപ്പോഴും തുടർന്ന് പോരുന്നു. സംഖ്യയിൽ വ്യത്യാസമുണ്ടെന്ന് മാത്രം.

കോഴിക്കോട് പൊതുവെ നല്ല മനുഷ്യരായിരുന്നു. നല്ല ഹൃദയമുള്ളവർ. എനിക്ക് അവിടെ മാനസികമായി വളരെ നല്ലതു ആയിരുന്നുവെങ്കിലും ആരോഗ്യകരമായി ക്ലേശങ്ങളുടെ സ്ഥലമായിരുന്നു. എഡിറ്റോറിയൽ വിഭാഗത്തിൽ എങ്ങനെ നല്ല നേതൃത്വം നൽകാം എന്ന് കോഴിക്കോട്ടെ കളരി പഠിപ്പിച്ചു. കുഞ്ഞബ്ദുള്ള സാഹിബ് അവിടെ മാതൃഭൂമി ഓഫീസിനരികെ കുറ്റിച്ചിറയിലാണ് താമസിച്ചിരുന്നത്. സ്വദേശം കണ്ണൂർ.

കോഴിക്കോട് നിന്നും വീണ്ടും കൊച്ചിയിലേക്ക്

0

1984 ജനുവരിയിൽ മാതൃഭൂമി കോഴിക്കോട് ഓഫീസിൽ സർവീസിൽ കയറിയ ഞാൻ 1987 ഡിസംബറിൽ കൊച്ചിക്കു മാറ്റം ചോദിച്ചു വാങ്ങി പോന്നു. എന്നോടൊപ്പം കൊച്ചിക്കു സ്ഥലം മാറ്റം കിട്ടിയവരിൽ അന്നു മാതൃഭൂമി ചീഫ് സബ് എഡിറ്ററായിരുന്ന കെ സി നാരായണനുമുണ്ടായിരുന്നു. (ഇപ്പോഴത്തെ ഭാഷാപോഷിണി പത്രാധിപർ) കെ സി അന്നേ അറിയപ്പെടുന്ന ലിറ്റററി ജേണലിസ്റ്റാണ് .

വാരാന്തപ്പതിന്റെയും ആഴ്ചപ്പതിപ്പിന്റെയും ഒക്കെ എഡിറ്റർ ആയി പേരെടുത്തിരുന്നു. മലയാറ്റൂരിന്റെ സർവീസ് സ്റ്റോറി അക്കാലത്താണ് വീക്കിലിയിൽ പ്രസിദ്ധീകരിച്ചത്. കേരളത്തിലെ മിക്കവാറും എല്ലാ എഴുത്തുകാരെയും നേരിട്ടറിയാവുന്ന വ്യക്തി. അതുകൊണ്ടു ഞങ്ങൾക്ക് കോഴിക്കോട് ഗംഭീര യാത്രയയപ്പാണ് ലഭിച്ചത്. സഹപ്രവർത്തകരുടെ, പ്രസ് ക്ലബ്ബിന്റെ, അളകാപുരിയിൽ വെച്ച് സുഹൃദ് സംഘത്തിന്റെ …അങ്ങനെ ഒട്ടേറെ യാത്രയയപ്പുകളാണ് കിട്ടിയത്.

ഞാൻ ക്ലബ് അംഗം എന്നതിലുപരി ഒന്നുമായിരുന്നില്ല. വെറും സബ് എഡിറ്റർ. ഈ ചടങ്ങുകളിൽ കെ സി യെ കുറിച്ച് വാ തോരാതെ പറഞ്ഞു കഴിഞ്ഞ ശേഷം രണ്ടു വാക്കു എന്നെക്കുറിച്ചും പറഞ്ഞിരുന്നു. എല്ലാവരും പക്ഷെ ഒരു കാര്യം പറഞ്ഞു , കൊച്ചിയിലേക്കാണ് പോകുന്നതെന്ന വിഷമമേയുള്ളു. എനിക്ക് അതൊന്നും മനസ്സിലായില്ല. എല്ലാം കഴിഞ്ഞു ഞാൻ കെ സി യോട് ചോദിച്ചു എന്താ ഇവരൊക്കെ ഇങ്ങനെ പറയുന്നതെന്ന് . കെ സി എന്നോട് പറഞ്ഞു…അവിടെ ന്യൂസ് എഡിറ്റർ വിജയ ശങ്കർ ആണ്. കർക്കശ സ്വഭാവം ആണെന്ന് മാത്രം. രാജേന്ദ്രൻ പേടിക്കുകയൊന്നും വേണ്ട . ഞാനൊക്കെയല്ലേ ചീഫ് സബ്. നോക്കാം.

കെ സി യുടെ ട്രെയിനിങ് കൊച്ചിയിൽ ആയിരുന്നു. അക്കാലത്തു കെ സി ക്കു ഇതൊക്കെ നന്നായി മനസ്സിലായിട്ടുണ്ട്. കൊച്ചിയിൽ വന്നപ്പോൾ കെ സി കൂടാതെ എൻ ബാലകൃഷ്ണൻ, കെ എസ്‌ ജോസഫ് എന്നിവരും ചീഫ് സബ് എഡിറ്റർമാരായി ഉണ്ടായിരുന്നു. കൊച്ചിയിലെ ആരംഭകാലത്തു എനിക്ക് ബാലകൃഷ്ണൻ വലിയ പിന്തുണയാണ് നൽകിയത്. കോഴിക്കോട്ടെ അന്തരീക്ഷവും കൊച്ചിയിലെതും തമ്മിൽ അജഗജാന്തരമുണ്ടായിരുന്നു . കോഴിക്കോട് നല്ല മനുഷ്യരും എല്ലാവരുടെയും സഹകരണവും. കൊച്ചിയിൽ അക്കാലത്തു വലിയ ജാടയായിരുന്നു. പിന്നീട് കുറെ മാറ്റം വന്നിട്ടുണ്ട്.

വിജയശങ്കർ എന്ന ന്യൂസ് എഡിറ്ററുടെ ക്യാബിനെ ഇടിമുറി എന്നാണു ഞങ്ങൾ വിശേഷിപ്പിക്കാറ്‌. ചീത്ത പറയാനാണെങ്കിൽ അങ്ങോട്ട് വിളിപ്പിക്കും. അന്ന് കിടുകിടാ വിറച്ച പലരെയും ഓർമ്മയുണ്ട്. കൂസാത്തവരിൽ ഏറെ മുൻപിൽ സണ്ണിക്കുട്ടി ആയിരുന്നു. സണ്ണിയെ ന്യൂസ് എഡിറ്റർക്കു ഇഷ്ടവുമായിരുന്നു. കൊച്ചിയിൽ പിടിച്ചു നിൽക്കാൻ എനിക്ക് രണ്ടാഴ്ച പിടിച്ചു.

എന്‍റെ പത്രാധിപന്മാര്‍

0
Mathrubhumi Head Office Kozhikode
Jawaharlal Nehrus visits Mathrubhumi office.

എന്‍റെ പത്രാധിപന്മാർ എന്ന് പറയുമ്പോൾ ശ്രീ വി പി രാമചന്ദ്രൻ എന്ന വി പി ആറിൽ തുടങ്ങുന്നു. ഇന്റർവ്യൂവിനു കണ്ട ശേഷം പിന്നെ കോഴിക്കോട് ഓഫീസിൽ വല്ലപ്പോഴും വരുമ്പോഴാണ് അദ്ദേഹത്തെ കണ്ടിരുന്നത്. ന്യൂസ് റൂമിൽ ഞങ്ങളൊക്കെ (ചുരുങ്ങിയത് 10 പേരെങ്കിലും) ഇരുന്നു ജോലി ചെയ്യുമ്പോൾ ആരെയും നോക്കാതെ നേരെ ന്യൂസ് എഡിറ്റർ വി എം ബാലചന്ദ്രൻ എന്ന വിംസിയുടെ ക്യാബിനിലേക്കാണ് അദ്ദേഹം പോകുക. ഡെസ്ക്കിലേക്കു നോക്കുക പോലും ചെയ്തിരുന്നില്ല. മാതൃഭൂമിക്ക് ഒരു പ്രൊഫഷണൽ ടച്ച് കൊണ്ട് വന്നത് അദ്ദേഹമാണ്.

ഇപ്പോഴും കാക്കനാട്ടെ വീട്ടിൽ അദ്ദേഹം ആരോഗ്യത്തോടെ കഴിയുന്നു. വി പി ആറിന്റെ കീഴിൽ അധികം നാൾ ജോലി നോക്കാൻ കഴിഞ്ഞില്ല. അപ്പോഴേക്കും എഡിറ്റർ മാറി. അക്കാലത്തു ഞാൻ ഞങ്ങളുടെ പത്രത്തിൽ ആദ്യം വായിക്കുക പ്രിന്റ് ലൈൻ ആണ്. കൂടെക്കൂടെ ആളുകൾ മാറുമോ എന്ന തോന്നൽ. ഒരു ദിവസം മാത്രം വി എം കൊറാത്തിന്റെ പേര് ഇങ്ങനെ പ്രിന്റ് ലൈനിൽ വന്നിട്ടുണ്ട്. അടുത്ത ദിവസം എം ഡി നാലപ്പാട് എന്നായിരുന്നു ആ സ്ഥാനത്തു പേര്. അദ്ദേഹവും അധികം നാൾ ഉണ്ടായിട്ടില്ല. പിന്നെ എൻ വി കൃഷ്ണ വാരിയരും വി കെ മാധവൻകുട്ടിയും. ഇങ്ങനെ മാറ്റങ്ങൾ വന്നുപോയിക്കൊണ്ടിരുന്നു.

കെ കെ ശ്രീധരൻ നായരും കെ ഗോപാലകൃഷ്ണനും എം കേശവമേനോനും എട്ടു വർഷത്തിൽ കൂടുതൽ പത്രാധിപ കസേരയിൽ ഇരുന്നു. അപ്പോൾ തന്നെ 24 വർഷമായില്ലേ. ബാക്കി ഒൻപതു വർഷം കുറെ പേരെ കണ്ടു. അവർ ഓരോരുത്തരെ കുറിച്ചും എഴുതുന്നുണ്ട്. ഞാൻ റിട്ടയർ ചെയ്യുമ്പോൾ എം കേശവ മേനോൻ ആയിരുന്നു എഡിറ്റർ. റിട്ടയർ ചെയ്യുന്നതിന് മുൻപായി യാത്ര പറയാൻ കോഴിക്കോട് ഓഫീസിൽ ചെന്നപ്പോൾ എന്റെ ആദ്യത്തെ മാനേജിങ് ഡയറക്ടർ ഉൾപ്പെടെ എല്ലാവരെയും കാണാൻ കഴിഞ്ഞു.

പക്ഷെ എഡിറ്റർ കേശവ മേനോനെയും എക്സിക്യൂട്ടീവ് എഡിറ്റർ പി ഐ രാജീവിനെയും മാത്രം കാണാൻ കഴിഞ്ഞില്ല, എക്സിക്യൂട്ടീവ് എഡിറ്ററെ പിന്നീട് കൊച്ചിയിൽ വെച്ച് നേരിൽ കണ്ടു. നല്ല മനുഷ്യൻ. കൂടുതൽ മനസ്സിലാക്കിയിട്ടില്ല. പക്ഷെ യുവതലമുറയുടെ വക്താവായി കണക്കാക്കാം. റിട്ടയർ ചെയ്ത എഡിറ്റർ കേശവമേനോനെ ഫോണിൽ വിളിച്ചു. അദ്ദേഹവും വ്യക്തിപരമായി നല്ല മനുഷ്യനായിരുന്നു.

പ്രാദേശിക പത്രപ്രവർത്തകർ

2

പ്രാദേശിക പത്രപ്രവർത്തകർ ഒരു സംഭവമാണ്. പത്രം ഓഫീസിൽ ദീർഘകാലം ജോലി ചെയ്തു ഉയർന്ന പോസ്റ്റിൽ എത്തിയിട്ടുള്ള പല പത്രപ്രവർത്തകരെക്കാളും നാട്ടിൽ വില ഇവർക്കായിരിക്കും. അങ്ങനെയുള്ള ഒട്ടേറെ പേരെ എനിക്കറിയാം. പോലീസ് സ്റ്റേഷനിലും മറ്റു സർക്കാർ ഓഫീസുകളിലും മറ്റും ഇവർക്കുള്ള സ്വാധീനം കണ്ടു ഞാൻ അത്ഭുതപ്പെട്ടിട്ടുണ്ട്. മാധ്യമ സ്ഥാപനത്തിലെ എഡിറ്റർക്കു പോലും ഇവരുടെ അത്ര “വില ” ഉണ്ടാവില്ല എന്നാണു ഞാൻ മനസ്സിലാക്കിയിട്ടുള്ളത്.

പത്രത്തിലെ പല തസ്തികകളും ജനങ്ങൾക്ക് അറിയില്ലല്ലോ. ഞാൻ ചീഫ് സബ് എഡിറ്റർ തസ്തികയിൽ നിന്ന് സ്ഥാനക്കയറ്റം കിട്ടി അസിസ്റ്റന്റ് എഡിറ്റർ ആയപ്പോൾ എന്റെ മോൾ പറഞ്ഞു അവളുടെ ക്ലാസ്സിലൊക്കെ ചീഫ് സബ് എഡിറ്റർ എന്ന് പറയാൻ ഒരു വിലയായിരുന്നു. ഇപ്പോൾ അസി. എഡിറ്റർ എന്ന് പറയുമ്പോൾ അത്ര പോരാ എന്ന്. ഇതാണ് പത്രസ്ഥാപനങ്ങളിലെ തസ്തികകളെ കുറിച്ച് സാമാന്യ ജനങ്ങൾക്കുള്ള ധാരണ . ഇതൊക്കെ കേൾക്കുമ്പോൾ ചിരി വന്നിട്ടുണ്ട്. ഞാൻ ആധാർ കാർഡ് എടുക്കാൻ കാക്കനാട് പ്രാദേശിക ലേഖകൻ വഴിയാണ് പോയത്. എളുപ്പത്തിൽ നടന്നു.

മോൾ നഴ്സറിയിൽ ഒക്കെ പോയിത്തുടങ്ങിയ കാലത്തു ഞാൻ സബ് എഡിറ്റർ ആയിരുന്നു. അപ്പോൾ പൊതുവെ പത്രക്കാരൻ എന്ന് ജനം പറയും . ഇത് കേട്ടാണോ ആവോ മോളോട് ക്ലാസ്സിലെ കുട്ടികൾ ചോദിച്ചുവത്രെ പാവം ലക്ഷ്മി . അച്ഛന് വെളുപ്പിന് വീടുകളിൽ പത്രം എത്തിക്കണ്ടേ എന്ന്. ഹ ഹ ഹ….

കാലം എത്ര മാറി. എന്നാലും പത്രത്തെ കുറിച്ചും അതിനുള്ളിലെ പ്രവർത്തനവും ഒക്കെ സാധാരണക്കാർക്ക് ഇന്നും അജ്ഞാതമാണ്.

AIDS ഉം ഒരു അനുഭവവും

0

ഞാൻ പറയാൻ പോകുന്ന അനുഭവം 1984 ലാണ്. ആ ജനവരിയിൽ ആണ് ഞാൻ മാതൃഭൂമിയിൽ ചേർന്നത്. കോഴിക്കോട് ഓഫീസിൽ. അന്ന് ജോലി അധികവും ഇംഗ്ളഷിലുള്ള പി ടി ഐ , യു എൻ ഐ കോപ്പികൾ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തലാണ് . അന്നും ഇന്നും ഒരു കാര്യം എനിക്ക് നിർബന്ധമാണ്. ആദ്യം വായിച്ചു എനിക്ക് മനസ്സിലായ ശേഷമേ അത് പരിഭാഷപ്പെടുത്തു. സംശയം വന്നാൽ അടുത്തിരിക്കുന്ന സഹപ്രവർത്തകനോട് ചോദിക്കും.

അങ്ങനെയിരിക്കെ , ഒരു റോയിട്ടർ കോപ്പി പരിഭാഷപ്പെടുത്തേണ്ടി വന്നു. രാവിലെയുള്ള ഷിഫ്റ്റിലാണ് അന്ന് ജോലി. ആ വാർത്തകൾ എഡിറ്റോറിയൽ പേജിലാണ് വന്നിരുന്നത്. അന്ന് നോക്കിയ കോപ്പിയിൽ ഒരു അസുഖത്തെ കുറിച്ചാണ് പറയുന്നതെന്ന് മനസ്സിലായി. AIDS എന്ന് മാത്രമേ പറയുന്നുള്ളു. അതിന്റെ പൂർണ്ണ രൂപമോ മറ്റോ ഇല്ല. അത് സഹപ്രവർത്തകരോട് ചോദിച്ചാൽ പോരാ എന്ന് തോന്നി.

ഞാൻ കോഴിക്കോട് മെഡിക്കൽ കോളേജിലെ സീനിയേഴ്സ് ഹോസ്റ്റലിൽ ഫോണിൽ വിളിച്ചു. ഫോൺ എടുത്ത ആൾക്ക് അറിയില്ല. അയാൾ ഹോൾഡ് ചെയ്യാൻ പറഞ് മറ്റു കുട്ടികളോട് ചോദിക്കുന്നത് ഞാൻ കേട്ടു. എടാ എടാ , ദേ. മാതൃഭൂമിയിൽ നിന്ന് വിളിക്കുന്നു ..എന്തോ ഒരു അസുഖത്തെ കുറിച്ച് ചോദിക്കാൻ. എല്ലാവരും മാറി മാറി സംസാരിച്ചു. ആർക്കും അറിയില്ല. ഞാൻ വിട്ടില്ല. കോഴിക്കോട്ടെ പ്രഗത്ഭ ഡോക്ടർമാരെ പലരെയും ഫോണിൽ വിളിച്ചു. പലർക്കും അറിയില്ല. കേട്ടിട്ട് പോലുമില്ല.

എന്നാൽ ഡോ. എൻ എസ് വേണുഗോപാൽ എന്ന ഡോക്ടർ എന്നെ അത്ഭുതപ്പെടുത്തിക്കൊണ്ട് എന്താണ് AIDS, പൂർണ്ണ രൂപം, അർഥം , കൂടുതൽ കാര്യങ്ങൾ എല്ലാം പറഞ് തന്നു. അദ്ദേഹത്തെ മറക്കാൻ പറ്റില്ല. ഞാൻ ആ കോപ്പി സമാധാനമായി പരിഭാഷപ്പെടുത്തി. അത് വായിച്ചവർക്കും മനസ്സിലാവാതെ വരില്ല. അത്രത്തോളം ലളിതമായിട്ടാണ് ഡോ. വേണുഗോപാൽ വിശദീകരിച്ചു തന്നത്. ഇങ്ങനെ പല അനുഭവങ്ങളും ഉണ്ടായിട്ടുണ്ട്. തെറ്റായി പറഞു തന്ന സർവകലാശാലാ പ്രൊഫസ്സറും ഒക്കെ അതിൽ പെടും.

ഈ പോസ്റ്റ് എല്ലാ നല്ല ഡോക്ടർമാർക്കുമായി സമർപ്പിക്കുന്നു. നിങ്ങൾ അറിയാത്തതു പറഞ്ഞുതന്നില്ല. അറിയില്ല എന്നേ പറഞ്ഞുള്ള. അന്ന് ഗൂഗിൾ സേർച്ച് ഒന്നുമില്ലാതിരുന്ന കാലമാണ്. ഡോ വേണുഗോപാൽ നല്ല വായന ഉണ്ടായിരുന്ന ഡോക്ടർ ആണ്.,

Latest Articles